2022, ജൂലൈ 11, തിങ്കളാഴ്‌ച

കവിതാസ്വാദനവേദി

[ജനിക്കുന്നതിനുമുമ്പു മരിച്ച ഒരു കവിതാസ്വാദനവേദിയുടെ ഓർമ്മയിൽ എഴുതിയത്]


തകർന്നിടുന്ന വേദി തന്നിലുള്ള നമ്മളേവരും

ഭയന്നിടുന്നു, വീണുവെങ്കിലോ പരിക്കു നിർണ്ണയം

നമുക്കുവേണ്ടി നമ്മളൊക്കെയാകുവിൻ സഹായിമാ-

രൊരൊറ്റ ഹസ്തമാകിലെന്തതേകുമേറെ ശക്തിയെ.

 

നമുക്കുവേണ്ടി നമ്മളൊത്തു തീർത്തൊരിസ്ഥലത്തു നാം

രചിച്ചിടാം, പഠിച്ചിടാം, വിചിന്തനം നടത്തിടാം

വിളക്കു വച്ചു നെയ്യൊഴിച്ചു വർത്തിയിട്ടു, കഷ്ടമേ

കൊളുത്തിടുന്നതിന്നു മുമ്പണഞ്ഞു പോയിടുന്നുവോ?

 

പറഞ്ഞിടേണമൊറ്റ വാക്കു നമ്മളേകരല്ലയോ

നമുക്കു ശക്തിയേകുവാൻ മടിച്ചിടാതുരയ്ക്കുവിൻ

അതല്ല, മൗനമാണു നമ്മളാചരിപ്പതെങ്കിലോ

തകർന്നുവീഴുമീയരങ്ങു കൂട്ടരേ, സുനിശ്ചിതം!  

 * * * * * * * * * *

ഏറെ പ്രതീക്ഷകളുയർത്തിയ കാവ്യസൂത്രം

പേറിന്നു മുമ്പു യമലോമണഞ്ഞു കഷ്ടം!

ആചാര്യരേറെ നിവസിച്ചിടുമിഗൃഹത്തിൽ

കണ്ണീർ പൊഴിപ്പത്തിനുമില്ലൊരു നേത്രമെന്നോ?

 

അന്നീ ഗൃഹാങ്കണമതിങ്കൽ സുലക്ഷ്യമോടേ

പൊന്തിച്ച 'വേദി', ഹ, തരിപ്പണമായിയല്ലോ!

തന്നസ്തിവാരമതിനൊന്നു ബലം കൊടുക്കാ-

നെന്തേ മടിച്ചു? ഹ!ഹ! തോറ്റിടുകില്ല, യെന്നാൽ.     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ