2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഗായത്രിക്കൂട്ടായ്മ

23-08-2022


ദില്ലിയിൽ നമ്മളന്നൊരുമിച്ചു കൂടി

ഗായത്രിയെന്നൊരു സംഘമുണ്ടാക്കി

വിരമിച്ചവർ നമ്മൾ മലയാളനാട്ടിൽ

ഗായത്രിക്കൂട്ടായ്മ നട്ടു വളർത്തി.

 

ഗായത്രി മന്ത്രത്തെയുരുവിട്ടു നമ്മൾ

സ്നേഹസൗഹാർദ്ദത്തെ നീളെപ്പരത്താം

ഒരു ജന്മമാകവേ ദില്ലിയിൽ തീർത്തൂ

ഇനിയുള്ള ജീവിതം മലയാളമണ്ണിൽ.

 

ഗായത്രിക്കൂട്ടായ്മയെന്നും വിളങ്ങും

നമ്മിലെ സ്നേഹത്തെ വീണ്ടും വളർത്തും

സൗഖ്യദുഃഖങ്ങളെ വീതിച്ചെടുക്കാം

സൗഭാഗ്യമെന്നുമേ നമ്മുടേതാക്കാം.

 

കാടുകൾ, മേടുകൾ, തോടുകളെപ്പോൽ

ഹരിതാഭയാർന്നൊരു മാമലക്കൂട്ടം,

നദികൾ, കിളികൾ, കുളുർകാറ്റുമെല്ലാം

കൈയാട്ടി മാടി വിളിക്കുന്നു നമ്മെ.

 

ഭൂദേവി കൈവച്ചനുഗ്രഹം നൽകി

ദൈവത്തിൻ സ്വന്തമാം നാട്ടിൻ ശിരസ്സിൽ

മലയാളമണ്ണിൻറെ ഗന്ധം ശ്വസിക്കാം

മലയാളനാടിനെ പുൽകിയുറങ്ങാം

 

ഗായത്രിക്കൂട്ടായ്മ പൂത്തു തളിർക്കാൻ

ഈശ്വരനെന്നുമനുഗ്രഹിക്കട്ടെ!

ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ക്ഷമിക്കണം കൂട്ടരെ

 27-01-22

 

ക്ഷമിക്കണം കൂട്ടരെ, നിങ്ങളാരും

പഴിച്ചിടൊല്ലിച്ചെറു സാധു തന്നെ

കുറെത്തിരക്കായതിനാലെയൊന്നും 

കുറിച്ചതില്ലൊന്നുമെ പോസ്റ്റിയില്ല.

 

"ഇടയ്ക്കിടെ ഗ്രൂപ്പിതിൽ വന്നു പോണം,

കുറിച്ചതെന്താകിലുമിട്ടിടേണം"

പറഞ്ഞതെന്നോർമ്മയിലുണ്ടു പക്ഷേ

കരത്തിലെൻ, നിൽക്കുവതല്ല കാര്യം.

 

കുറിച്ചുവച്ചിട്ടൊരുപാടു നാളാ-

യൊരൊന്നുരണ്ടെണ്ണമിരിപ്പതുണ്ട്

അതിന്നടപ്പൊന്നു വിടുർത്തിയെന്നാൽ

വളിച്ചു നാറും, ഭയമേറെയുണ്ട്.

 

മഹത്തമാം ഗ്രൂപ്പിതിൽ നിന്നുമെന്നെ-

പ്പുറത്തിറക്കാൻ തുനിയുന്നുവെങ്കിൽ

ഒരാഴ്ച്ച മുമ്പേയറിയിക്ക വേണം

രചിച്ചിടാൻ, പോസ്റ്റിടുവാനുമായി. 

2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

മുഖപുസ്തകസന്ദേശങ്ങൾ

 

ആഹ ഗംഭീരമായല്ലോ

പപ്പടം കാച്ചിടും കഥ

പപ്പടം കാച്ചി ഞാൻ കൂട്ടി

ഗുരുവിന്നിതു വന്ദനം.

***

താടിയും കേശവും ലേശം

പോലുമില്ലാത്ത കൃഷ്ണനും

താടിയും കേശവും മേഘം

പോലെ മിന്നുന്ന കൃഷ്ണനും

 

എങ്കിലും രണ്ടു കൃഷ്ണന്മാർ-

ക്കുണ്ടു കണ്ണിന്നു കണ്ണട

വായിലൂറും പാൽപ്പുഞ്ചിരി-

ക്കേകിടാം മാർക്കു നൂറു താൻ!

16-7-22

 

ഇന്നുമെന്നും സൗഖ്യമേകും

ദിനങ്ങൾ വന്നുചേരുവാൻ

ഈശ്വരന്നോടു പ്രാർത്ഥിക്കാ-

മതുതാൻ രക്ഷ നൽകിടും.

17-7-22

 

പിറന്ന നാൾക്കു താങ്കൾ തീർത്ത കാവ്യമേറെ സുന്ദരം,

പറഞ്ഞിടുന്നു നന്ദി കൂപ്പുകൈകളോടെ സാദരം

കുരുന്നു പാദ,മാണിവൻറെ,യൊട്ടു വേച്ചുപോവുകിൽ 

മറിഞ്ഞു വീണു പോവതിന്നു മുമ്പെയൊന്നു താങ്ങണേ!

 

ജയന്തനെന്ന നാമമാണെനിക്കു, കേശവൻ പിതാ

തിരിഞ്ഞു പോയി നാമയുഗ്മമെങ്കിലോ ക്ഷമിക്കണേ!

ഇനീഷ്യലൊന്നു നീട്ടിയപ്പോളങ്ങനേ ഭവിച്ചുപോയ്

നികേതനം, പിതാ, തുടർന്നിവൻറെ നാമമായതും.

23-7-22

 

വർഷമഞ്ചു കഴിഞ്ഞാലും

ഓർമ്മകൾക്കെന്തു സൗരഭം

പിന്തിരിഞ്ഞൊന്നു നോക്കുമ്പോൾ

കാണാമഞ്ചിത കാഴ്ചകൾ!

24-7-22