2022, ജൂലൈ 11, തിങ്കളാഴ്‌ച

കവിതാസ്വാദനവേദി

[ജനിക്കുന്നതിനുമുമ്പു മരിച്ച ഒരു കവിതാസ്വാദനവേദിയുടെ ഓർമ്മയിൽ എഴുതിയത്]


തകർന്നിടുന്ന വേദി തന്നിലുള്ള നമ്മളേവരും

ഭയന്നിടുന്നു, വീണുവെങ്കിലോ പരിക്കു നിർണ്ണയം

നമുക്കുവേണ്ടി നമ്മളൊക്കെയാകുവിൻ സഹായിമാ-

രൊരൊറ്റ ഹസ്തമാകിലെന്തതേകുമേറെ ശക്തിയെ.

 

നമുക്കുവേണ്ടി നമ്മളൊത്തു തീർത്തൊരിസ്ഥലത്തു നാം

രചിച്ചിടാം, പഠിച്ചിടാം, വിചിന്തനം നടത്തിടാം

വിളക്കു വച്ചു നെയ്യൊഴിച്ചു വർത്തിയിട്ടു, കഷ്ടമേ

കൊളുത്തിടുന്നതിന്നു മുമ്പണഞ്ഞു പോയിടുന്നുവോ?

 

പറഞ്ഞിടേണമൊറ്റ വാക്കു നമ്മളേകരല്ലയോ

നമുക്കു ശക്തിയേകുവാൻ മടിച്ചിടാതുരയ്ക്കുവിൻ

അതല്ല, മൗനമാണു നമ്മളാചരിപ്പതെങ്കിലോ

തകർന്നുവീഴുമീയരങ്ങു കൂട്ടരേ, സുനിശ്ചിതം!  

 * * * * * * * * * *

ഏറെ പ്രതീക്ഷകളുയർത്തിയ കാവ്യസൂത്രം

പേറിന്നു മുമ്പു യമലോമണഞ്ഞു കഷ്ടം!

ആചാര്യരേറെ നിവസിച്ചിടുമിഗൃഹത്തിൽ

കണ്ണീർ പൊഴിപ്പത്തിനുമില്ലൊരു നേത്രമെന്നോ?

 

അന്നീ ഗൃഹാങ്കണമതിങ്കൽ സുലക്ഷ്യമോടേ

പൊന്തിച്ച 'വേദി', ഹ, തരിപ്പണമായിയല്ലോ!

തന്നസ്തിവാരമതിനൊന്നു ബലം കൊടുക്കാ-

നെന്തേ മടിച്ചു? ഹ!ഹ! തോറ്റിടുകില്ല, യെന്നാൽ.     

വിവാഹ മംഗളാശംസകൾ

09 സെപ്റ്റംബർ 2017

 

പൊത്തോപ്പുറത്തു ദ്വിജനാകിയ ശ്രീധരന്നും

പാലായിലുത്തരമഠത്തിലെ ഗീതയാൾക്കും

ജാതൻ, മിടുക്കനതികോമളനായിടുന്ന

"ശ്രീദേവ്"നാമധര കണ്ണനു മംഗളങ്ങൾ!

 

തെക്കല്ലയാത പറവൂരിലു "കൃഷ്ണഗീതേ"

ശ്രീകൃഷ്ണ-ഗീതസുത സുന്ദരി സൗകുമാരി

ചെന്താമരയ്ക്കു സമമാകുമി "നീരജ"യ്ക്കി-

ന്നെന്നുള്ളിൽ നിന്നൊഴുകിടും ശുഭമംഗളങ്ങൾ! 

 

ശ്രീദേവിനും ദയിതയാകുമി നീരജയ്ക്കും

ഉത്തുംഗഭാഗ്യ, സുഖ, ലീല, വിലാസ  ഭാവി

നേടീടുവാൻ പശുപതീശിഖജാത,  തൻറെ

വാത്സല്യപൂരിത കടാക്ഷമയച്ചിടട്ടെ!



നവവത്സരാശംസകൾ - 2020

01-01-2020

 

"വരുന്നു ഞാൻ വസുന്ധരേ, വരത്തനായൊരെന്നെ നീ

കരുത്തനായ് വളർത്തിടേണമോമനിച്ചു നിത്യവും

കരച്ചിലും പിഴിച്ചിലും മനസ്സിലുള്ള വിങ്ങലും

വരുത്തിടാതെ നോക്കിടേണമെന്നെ നീ ദയാനിധേ.

 

എനിക്കു വേണമെപ്പൊഴും കരുത്തിയന്ന സൗഹൃദം,

മനസ്സിലെൻറെ, നിത്യവും കുമിഞ്ഞിടട്ടെ ശാന്തിയും

നിനച്ചിടാവു നിങ്ങളെൻറെയാഗമം സുഭിക്ഷമായ്-

ദ്ദിനം കഴിച്ചു കൂട്ടുവാനുപാധിയായി മാത്രമേ.

 

നിറങ്ങളേതുമായിടട്ടെ കാവി, പച്ച, മഞ്ഞയോ,

കറുപ്പു, നീലയോ, ചുവപ്പു, വെള്ള, പിങ്കു, ചാരമോ,

മറന്നു നാം കുതിച്ചിടേണമേതു വർണ്ണമാകിലും

ധരിക്ക രക്തമാരിലും ചുവപ്പു തന്നെയാണഹോ.

 

പരൻറെ സ്വത്തു സ്വന്തമാക്കിടേണമെന്നൊരിച്ഛയാൽ

കരത്തിലേന്തിടുന്നു കത്തി, കാരിരുമ്പു, തോക്കുകൾ

ഹരിച്ചു നേടിടും ധനത്തിലൊട്ടു പോലുമെങ്കിലും

ഹരിക്കു മുമ്പിലെത്തവേ നമുക്കു സൗഖ്യമേകിടാ.

 

മനസ്സിലേ വെറുപ്പ, സൂയ, കോപ, മീർഷ്യയൊക്കെയും

ഹനിച്ചു ലോകമാകവേ പരത്തു ഹാർദ്ദ സാഗരം

എനിക്കു ദേവദേവനായ്ക്കനിഞ്ഞു തന്നൊരായുവിൽ

കിനിഞ്ഞിടട്ടെ മോദവും കളങ്കമറ്റൊരിഷ്ടവും."

 

****** ****** ******* ******* ******* *******

രണ്ടായിരത്തിരുപതാമതു വത്സരത്തേ

മിണ്ടാതെ നിന്നു വരവേൽക്കുകയല്ല വേണ്ടൂ

ചെണ്ടക്കു കൊട്ടുക, കുഴൽവിളി നാദമോടേ

കൺഠം നിറഞ്ഞു വരുമാരവമോടെ വേണം.

 

എന്നാകിലും ചിലതു ചൊല്ലുക വേണമല്ലോ

നന്നായ് സ്മരിക്ക, വിട വാങ്ങിയ വത്സരത്തേ

കണ്ണീരു കൊണ്ടൊരു തടാകമുയർത്തിടേണ്ടാ

ഒന്നെങ്കിലൊന്നു, മിഴിനീർക്കണമിറ്റിടട്ടേ.

 

എന്നെന്നും നിന്നോടൊപ്പം

 8 ഫെബ്രുവരി 2021


എങ്ങോട്ടാ, ണെന്തിനാണെന്നൊരു ചെറു വിവരം പോലുമില്ലാത്ത വ്രജ്യേ,

വിങ്ങീടും മാനസത്തോടൊരു വഴി തെളിയാനായി മോഹിച്ചു നിൽക്കേ,

തിങ്ങീടും തോഷമോടേയൊരു പെരുമഴയായെത്തി നീ സൈകതത്തിൽ

പൊങ്ങീടും സ്നേഹവായ്പാൽ പുളകിതശിഖരത്തിങ്കലന്നെത്തി നമ്മൾ.


പിന്നീടും യാത്ര ചെയ്തൂ പലവഴി, പലരെക്കണ്ടു നാമേകഹൃത്താൽ

മൂന്നത്രേ മക്കളുണ്ടായ്, നടുവിലെ സുതയേ വിഷ്ണു കൈപ്പറ്റിയല്ലോ

എന്നാളും തോഷമേകാൻ തനയരിരുവരെത്തന്നു വിശ്വേശ്വരൻ, മു-

ക്കണ്ണൻ തന്നിംഗിതത്താൽ ജനിതനൊരുവനെപ്പൗത്രനായ്ലഭ്യമായീ.


ദ്യോവോളം പ്രേമമൊന്നായിടതടവറിയാതേകി നാമെന്നുമെന്നും

ആവോളം സൗഖ്യമോടേയിരുവരുമൊരുമിച്ചാസ്വദിച്ചൂ ഋതുക്കൾ

ഭീ വായ്ക്കും ജീവിതത്തിന്നിടയിലിടറവേയെൻറെ കൈ നീ പിടിച്ചൂ

താവാറ്റാനെന്നുമെന്നും, തവ പരിചരണം ചെയ്യുവാൻ, ഞാനുമുണ്ടാം.


വക്കാണം തീരെയില്ലെന്നൊരു ഗിരമുര ചെയ്തീടുകില്ലെങ്കിലും കേൾ

നിൽക്കാതേ പെയ്തുപോകുന്നൊരു ചെറുമഴയായ്ത്തീരുമാ ശാഠ്യമെല്ലാം

ഒക്കില്ലാ നീയെനിക്കോ പ്രിയതമയതിനാൽ ശണ്ഠയിട്ടീടുവാനായ്

മക്കില്ലാ നിന്നൊടുള്ളോരിവനുടെ പ്രണയം ജീവിതാന്ത്യം വരേയ്ക്കും.


എന്നേയ്ക്കുമായിരു മനസ്സുകളേകമായി-

ട്ടിന്നേക്കു നാലു ദശവത്സരമായി പൂർണ്ണം

കുന്നോളമുണ്ടിവനു മോഹമതൊന്നു കേൾ, ഞാൻ

മണ്ണായിടും വരെയുമെന്നെ നീ വിട്ടു പോകാ.

വ്രജ്യയാത്ര; സൈകതംമരുഭൂമി; പുളകിതം – ആനന്ദം; ദ്യോവ് – ആകാശം; താവ് - ദുഃഖം; താവാറ്റാൻ - ദുഃഖം മാറ്റാൻ; മക്കില്ല - മരിക്കില്ല

കസേരത്തുണിയും കവിതയും

01-06-2022


കസേരത്തുണി

എന്നും പൃഷ്ഠമമർത്തിയെന്നിലമരും വിപ്രൻ മഹാധൃഷ്ടനാ-

നെന്നോ"ടെന്തു വിശേഷ"മെന്നിതുവരെ ചോദിച്ചതേയില്ലഹോ

എന്നാലെന്നുടെ കാര്യമന്നൊരു ദിനം തെര്യപ്പെടുത്തേണമെ-

ന്നെന്നിൽ മോഹമുദിച്ചു, തുന്നൽ വിടുവിച്ചപ്പോൾ മഹാൻ ധീം ധ ധീം!

 

കവിത

 തുന്നിക്കൂട്ടിയ പാഴ്ത്തുണിക്കഷണവും പൊട്ടീട്ടതിന്മൂലമായ്

പൃഷ്ഠം കുത്തി നിലത്തു വീണു, " ഹാ" കേഴും ദ്വിജൻ തന്നിലും

"എന്താണെ"ന്നു പരിഭ്രമിച്ചുടനെയാ വിപ്രൻറെ ചാരത്തണ-

ഞ്ഞേറ്റം ഹാസമുതിർത്തിടുന്ന വധുവിൻ ഭാവത്തിലും കാവ്യമാം.

 

കവിതയുണ്ടു പൊളിഞ്ഞ കസേരയിൽ

കവിതയുണ്ടു മുറിഞ്ഞൊരു ചേലയിൽ

കവിതയുണ്ടു ദ്വിജന്നുടെ വീഴ്ചയിൽ

കവിതയുണ്ടു ജഗത്തിലിതെങ്ങുമേ!

ഒരു സംവാദം


മാസ്ക്

 

ഇരു ചെവികളിലായി ഞാൻ പിടിച്ചീ

മുഖകമലത്തിനു സൗഖ്യമേകിടുമ്പോൾ

അതിനിടയിലിടിച്ചുകേറി വന്നെൻ

മുതുകിലമർന്നു വസിക്ക യോഗ്യമാണോ?

 

കണ്ണട

 

പറയുകിലൊരുപാടു കാര്യമുണ്ടെ-

ന്നറിയുക, ഭോഷ്കുരിയാടിടാതെ മാസ്കേ

ഇരുവരിഷമതിന്നു മുമ്പു വന്നോ-

നിരുപതിനോടു കളിച്ചിടേണ്ട തെല്ലും.

 

ഇരുചെവികളുമല്ല, മൂക്കു, വായും

കരഗതമാക്കി ഞെളിഞ്ഞിടുന്ന ദുഷ്ടാ

ഒരു ദിവസമണഞ്ഞിടും പ്രഭാതേ

നരകുലമൊന്നൊഴിയാതെ നിന്നെ മാറ്റും.

 

ചവറുകുഴിയിലാകെ നിൻറെ കൂട്ടർ

നിറയുമതിന്നിവനില്ല ശങ്ക തെല്ലും

ഹൃദി നിറയുമമൂല്യകാഴ്ച്ച കണ്ണിൽ

നിറയുവതിന്നിവനേകിടും സഹായം.



മാസ്ക്

 

മതി, മതി, യിനിയൊന്നു നിർത്തിടേണേ,

പരുഷഗിരം മതിയാക്കിടൂ സുഹൃത്തേ

ഇവനുടെ നിഗളിപ്പു കണ്ടു ശാപം

ചൊരിയുക വേണ്ട, കുനിച്ചിടുന്നു ശീർഷം.

 

കുറിയവനൊരു കീടമെങ്ങു നിന്നോ

വരുവതു മൂലമിവന്നു ജന്മമായി

ഒരു ദിവസമവന്നു പോയിടേണം

കരയുകവേണ്ടിവനൊപ്പമായ്ഗ്ഗമിക്കും.

 

അതുവരെയുമിരുന്നുകൊള്ളു, കീ ഞാൻ

തരുവതുമുണ്ടു നിനക്കു വേണ്ട താങ്ങും

ഇരുവരുമിനിമേലിലുള്ള കാല-

ത്തൊരുമയൊടൊത്തുരിയാടിടാം ഹസിക്കാം.