01-01-2020
"വരുന്നു ഞാൻ വസുന്ധരേ, വരത്തനായൊരെന്നെ നീ
കരുത്തനായ് വളർത്തിടേണമോമനിച്ചു നിത്യവും
കരച്ചിലും പിഴിച്ചിലും മനസ്സിലുള്ള വിങ്ങലും
വരുത്തിടാതെ നോക്കിടേണമെന്നെ നീ ദയാനിധേ.
എനിക്കു വേണമെപ്പൊഴും കരുത്തിയന്ന സൗഹൃദം,
മനസ്സിലെൻറെ, നിത്യവും കുമിഞ്ഞിടട്ടെ ശാന്തിയും
നിനച്ചിടാവു നിങ്ങളെൻറെയാഗമം സുഭിക്ഷമായ്-
ദ്ദിനം കഴിച്ചു കൂട്ടുവാനുപാധിയായി മാത്രമേ.
നിറങ്ങളേതുമായിടട്ടെ കാവി, പച്ച, മഞ്ഞയോ,
കറുപ്പു, നീലയോ, ചുവപ്പു, വെള്ള, പിങ്കു, ചാരമോ,
മറന്നു നാം കുതിച്ചിടേണമേതു വർണ്ണമാകിലും
ധരിക്ക രക്തമാരിലും ചുവപ്പു തന്നെയാണഹോ.
പരൻറെ സ്വത്തു സ്വന്തമാക്കിടേണമെന്നൊരിച്ഛയാൽ
കരത്തിലേന്തിടുന്നു കത്തി, കാരിരുമ്പു, തോക്കുകൾ
ഹരിച്ചു നേടിടും ധനത്തിലൊട്ടു പോലുമെങ്കിലും
ഹരിക്കു മുമ്പിലെത്തവേ നമുക്കു സൗഖ്യമേകിടാ.
മനസ്സിലേ വെറുപ്പ, സൂയ, കോപ, മീർഷ്യയൊക്കെയും
ഹനിച്ചു ലോകമാകവേ പരത്തു ഹാർദ്ദ സാഗരം
എനിക്കു ദേവദേവനായ്ക്കനിഞ്ഞു തന്നൊരായുവിൽ
കിനിഞ്ഞിടട്ടെ മോദവും കളങ്കമറ്റൊരിഷ്ടവും."
****** ****** ******* ******* ******* *******
രണ്ടായിരത്തിരുപതാമതു വത്സരത്തേ
മിണ്ടാതെ നിന്നു വരവേൽക്കുകയല്ല വേണ്ടൂ
ചെണ്ടക്കു കൊട്ടുക, കുഴൽവിളി നാദമോടേ
കൺഠം നിറഞ്ഞു വരുമാരവമോടെ വേണം.
എന്നാകിലും ചിലതു ചൊല്ലുക വേണമല്ലോ
നന്നായ് സ്മരിക്ക, വിട വാങ്ങിയ വത്സരത്തേ
കണ്ണീരു കൊണ്ടൊരു തടാകമുയർത്തിടേണ്ടാ
ഒന്നെങ്കിലൊന്നു, മിഴിനീർക്കണമിറ്റിടട്ടേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ