(അക്ഷരശ്ലോക സദസ്സിൽ വന്നു പെട്ടുപോയ
ഒരു പാവം വൃത്തമില്ലാക്കവിത!)
വൃത്തം തന്നിലിരുന്നു വൃത്തഗണമക്കാവ്യങ്ങൾ ചൊല്ലീടവേ
മത്താൽ കാഴ്ച്ച മറഞ്ഞപോലെയൊരുവൻ പുക്കാൻ സഭക്കുള്ളിലായ്
പാർത്താലെത്ര വിചിത്രരൂപ, മഹഹോ കഷ്ടം, വിരിഞ്ചൻ വൃഥാ
ക്രുത്താൽ തപ്ത മനസ്സുകൊണ്ടു ധൃതിയിൽ സൃഷ്ടിച്ചിതോ സാധുവേ?
ചൊന്നാൽ, മാനവനെന്നു പാർക്കുക മഹാ കഷ്ടം, മൃഗം പാതിയോ?
ഒന്നേ മാനുഷനേത്ര സൃഷ്ടി, യപരം ഗോനേത്രമോ, ദൈവമേ!
കന്നിൻ കാലുകളെന്നു തോന്നുമൊരുവൻ കണ്ടാൽ, കുളമ്പുണ്ടഹോ,
എന്തിന്നിങ്ങനെ ദുഃഖ ജന്മമതിനെച്ചെയ്തൂ, സുമസ്സംഭവൻ?
"ആട്ടേ, ചൊല്ലുക, യെന്തിനായിഹ കടന്നെത്തീ സഭക്കുള്ളിലാ-
യൊട്ടും താമസിയാതെയോതുക ഭവാൻ തൻ നാമമെന്തെന്നതും.”
കോട്ടം തട്ടിയ ജിഹ്വ കൊണ്ടൊരു വിധം ചൊല്ലീയിതാവേശികൻ,
"കഷ്ടം, നാമമിവങ്കലില്ല, ചെവിയിൽ ചൊല്ലാൻ മറന്നൂ, പിതാ."
"മോഹം മൂലമണഞ്ഞു ഞാ,നിവിടെയിക്കാവ്യോത്സവത്തിങ്കലായ്
ദാഹം ചെറ്റു ശമിപ്പതിന്നൊരുവിധം പദ്യങ്ങളോതീടണം."
"മോഹം കൊണ്ടൊരു കാര്യമില്ല സഹജാ, കാവ്യങ്ങൾ ചൊല്ലീടുവാ-
നൂഹം കൊണ്ടൊരു നാമമെങ്കിലുമതിന്നാവശ്യമാണെത്രയും."
മുറ്റുന്നാശയൊടാഗതൻ സവിനയം നോക്കി, സ്സഭാംഗങ്ങളോ-
ടിറ്റുന്നശ്രുഗണത്തെ നീക്കിയഥുനാ വീർപ്പോടെ ചൊല്ലീടിനാൻ,
"പറ്റിപ്പോയി വിരിഞ്ചനന്നൊരുദിനം തെ, റ്റെന്നെ സൃഷ്ടിക്കവേ,
കുറ്റം ചാർത്തിടുകെന്നിലല്ല, സഖരേ, ഞാൻ പീഡിതൻ സന്തതം.”
"ഞങ്ങൾക്കുണ്ടതിദുഃഖമെങ്കിലുമിതിൻ ചട്ടങ്ങൾ പാലിക്കവേ-
യെങ്ങാനും ചെറുവീഴ്ച്ച വന്നിടുകിലോ ഘോരാപരാധം, സഖേ."
വിങ്ങും ചിത്തമൊടൊട്ടു ചിന്തയുയരും മട്ടാഗതൻ സാദരം
തിങ്ങും ഗദ്ഗദമോടെ സഭ്യരവർ തൻ നാമങ്ങൾ ചോദിച്ചു പോയ്!
“സംസാരം, ഹരി, പുഷ്പിതാഗ്ര, ഹരിണീ, മത്തേഭസംജ്ഞം, പുടം,
പദ്യം, ശാലിനി, യിന്ദ്രവജ്ര, ലളിതം, ശാർദ്ദൂലവിക്രീഡിതം,
മന്ദാക്രാന്ത, വിയോഗിനീ, ശിഖരിണീ, പത്ഥ്യാര്യ, മന്ദാകിനീ,
പൃത്ഥ്വീ, സ്രഗ്ദ്ധര, മഞ്ജുഭാഷിണി, ശിവം, ലീലാകരം, സൗരഭം.”
ഇത്ഥം പേരുകൾ കേട്ടുടൻ മതി മറന്നൊട്ടൊട്ടു കണ്ണീർക്കണം
വീഴ്ത്തിക്കൊണ്ടു മടങ്ങി നാമരഹിതൻ മത്തേഭതുല്യം പദാൽ
ചിത്തം ദുഃഖനിലീനമെങ്കിലുമഹോ ചൊല്ലിത്തുടങ്ങീ പുനഃ
ശുദ്ധം ഗീതികൾ വൃത്തബന്ധിതമുടൻ, കാവ്യസ്സഭായാം, ഹരേ.