2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

കാളരാത്രി

(2016 ജൂൺ 27-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

അന്നു, പഞ്ഞയാം കര്‍ക്കടകത്തിലെ
മിന്നും മേഘങ്ങള്‍ പെയ്യുന്ന രാത്രിയില്‍
ഘോരമാരിക്കു സോദരിയെന്നപോല്‍
കൂരിരുട്ടിന്‍ കരാളമാം നൃത്തവും


അഗ്നി തൻറെ ജഠരം ദഹിപ്പിക്കെ
നിദ്ര കൈവിട്ടു പോയോരു വേളയില്‍
അമ്മ താതനെ തൊട്ടുണര്‍ത്തീ ജവാ-
ലിമ്മട്ടോരോന്നുരച്ചു തുടങ്ങിനാള്‍
"സൗഖ്യമോടെ ശയിപ്പതുമെന്തു നീ
ദുഖമെന്നുടെ കാണുന്നതില്ലയോ?

ഇന്നു രാവിലെ കപ്പ കഴിച്ചെന്നും
എന്നത്തെപ്പോല്‍ പകുതി വയറെന്നും
ഉച്ചക്കും പിന്നെ അത്താഴ നേരത്തും
വെള്ളം കൊണ്ടു ജഠരം നിറച്ചെന്നും

നീ മറന്നുവോ, കാന്ത, ചൊല്ലീടുക
എൻറെ കുംഭോദരത്തിലെ കുട്ടിയെ?
അൽപവുമെനിക്കന്നത്തിന്നാഹാരം
നല്‍കുവാനും നിനക്കാവതില്ലെന്നോ?

പത്തു മാസം തികഞ്ഞു പ്രസവിക്കാന്‍
വെമ്പി നില്‍ക്കുമീയെന്നുടെ വൈഷമ്യം
ഒട്ടുപോലും നിനക്കറിയില്ലയോ?
തൊട്ടു നോക്കുക നമ്മുടെ കുഞ്ഞിനെ"

എന്നു ചൊല്ലി കണവൻറെ കയ്യുകള്‍
തന്നുദരത്തിലമ്മ ചേർത്തീടവെ
സ്നേഹവാല്‍സല്യമോലുമാ സ്പർശനം
മോഹാല്‍ ഞാനന്നനുഭവിച്ചൂ ജവാല്‍

മുമ്പുമെത്രയോ വട്ടമീ സാമീപ്യം
എന്നെ ആശ്വസിപ്പിച്ചെന്നിരിക്കിലും
ഇന്നു താതൻറെ കൈകള്‍ പുണരവേ
മന്നിലെത്തുവാനെത്രയും വെമ്പലായ്

ഇക്കുടുസ്സുമുറിയില്‍ നിന്നെന്നെ നീ
വെക്കം മോചിപ്പിച്ചീടുക മാതാവേ
നിന്‍ മുഖമൊന്നു ദര്‍ശിക്കാന്‍, താതനെ
കാണ്മാനുമെനിക്കെത്ര തിടുക്കമായ്!

എന്‍ ക്ഷമയന്നു പാടേ നശിക്കവേ
പക്ഷം പാടേ തകര്‍ക്കാന്‍ ശ്രമിച്ചു ഞാന്‍
ചോദിച്ചാളമ്മ താതനോടീവിധം
"മത്തനായ പോലല്ലേ വികൃതികള്‍?

ഇക്കുരുന്നിനു വേണ്ടിയിട്ടെങ്കിലും
അൽപമന്നത്തിന്നാഹാരമേക നീ"
താതനൊന്നും മൊഴിഞ്ഞില്ല, മൂകനായ്
കട്ടില്‍ വിട്ടെഴുന്നേറ്റു പതുക്കവേ

അമ്മ കാണാ,തുടുത്ത വസ്ത്രത്തിൻറെ
കോന്തല കൊണ്ടു കണ്ണു തുടച്ചവന്‍
ൻറെയുള്ളിലെരിയുന്ന നെഞ്ചിനെ
എങ്ങനെ തണുപ്പിക്കുമറിയില്ല

ഏങ്ങിയേങ്ങി കരഞ്ഞിതു താതനും
ഈശ്വരാ കഷ്ടമെൻറെ വിധിയിതോ?
ൻറെ കൈ പിടിച്ചെന്നോടു കൂടിയീ
ജീവിതം പകുത്തീടുവാന്‍ വന്നവള്‍

മൂന്നു നേരവും മൃഷ്ടാന്നഭോജനം
ആവതോളം കഴിച്ചു ശീലിച്ചവള്‍
ഇന്നൊരു ലേശമന്നജലത്തിനായ്
കേഴുന്നൂ, താന്‍ മഹാപാപിയല്ലയോ?

പഞ്ഞക്കർക്കടകത്തില്‍ താന്‍ വേണമോ
ഈ നവശിശു ജന്മമെടുക്കുവാന്‍?
പണ്ടു നമ്മുടെ ഇക്കുടുംബത്തിലും
ൽപ  സ്വൽപം കൃഷി പതിവുണ്ടല്ലൊ

കിട്ടുമഞ്ചാറു ചാക്കു നിറച്ചു പു-
ന്നെല്ലതു മച്ചിലേറ്റാറുമുണ്ടല്ലൊ
ഒരു വല്‍സരം താണ്ടണമാറുപേ
ആറു ചാക്കിലെ നെന്മണി മൂലമേ

ഇത്തരത്തിലന്നച്ഛന്‍ സ്മരിക്കവേ
ആശയൊന്നങ്ങുദിച്ചു തന്‍ മാനസേ
ധൂമമേറെ വമിക്കുന്ന ദീപവും
പേറി മച്ചില്‍ കരേറിനാന്‍ താതനും

പണ്ടു തങ്ങളും ചെയ്തിരുന്നു കൃഷി-
യെന്നതിന്നുടെ ബാക്കിപത്രം പോലെ
മച്ചിലങ്ങിങ്ങു തൂളിക്കിടക്കുന്നു
നെന്മണികള്‍, ജനകന്നു തോഷമായ്

ഓരോ മുക്കിലും മൂലയിലും പോയി
ശേഖരിച്ചുപോലോരോരോ ധാന്യവും
കൊക്കിലോരോരോ ധാന്യം പറവകള്‍ 
ശേഖരിക്കും പോല്‍ താതനും ചെയ്തുപോല്‍

മച്ചിലില്ലിനി നെന്മണിയൊന്നുമേ-
യെന്നു തീര്‍ച്ച വരുത്തി ജനകനും
ധാന്യമില്ലൊരുരി പോലുമെങ്കിലും
ധന്യനായതുപോല്‍ തോന്നി മാനസേ

കിട്ടിയ നെല്ലിടങ്ങഴി കുറ്റിയി-
ലിട്ടു കുത്തിയരിയാക്കി സസ്മിതം
അമ്മ തൻറെ ഞരങ്ങലും മൂളലും
താതനുള്ളില്‍ പതിച്ചിടിത്തീയായി

"അൽപം കൂടി ക്ഷമിക്കുക, കുട്ടി ഞാ-
നെത്തിടുന്നിതാ കഞ്ഞിയുമായുടന്‍"
കുത്തിക്കിട്ടിയ ധാന്യമണികളെ
തീയിന്മേലെ കരേറ്റി കലത്തിലായ്

ജലമൊട്ടും മടിക്കാതെ തട്ടിനാന്‍
നാലു ഗ്ലാസ്സതിലൊട്ടും കുറക്കേണ്ട
തീയണഞ്ഞു പോകാതിരിക്കാനച്ഛ-
നന്നു കാവലിരുന്നു കലത്തിന്

അരി വെന്തു വരുന്നതിനൊപ്പമാ
മനമാകെ കുളിരണിഞ്ഞു പോലും
മുറ്റത്തൊക്കെ പരതീട്ടു കിട്ടിയ
പ്ലാവിലയൊരു കോരികയാക്കിനാന്‍

ഒന്നു പോലും വിടാതെയാ വറ്റുകള്‍
കിണ്ണം തന്നിലേക്കാക്കി പ്രിയതമന്‍
കണ്ണുനീരിൻറെ  ഉപ്പിനാല്‍ ചാലിച്ചു
തന്‍ പ്രിയതമക്കേകി മഹാരഥന്‍

ആവി പാറുന്ന കഞ്ഞി ദര്‍ശിക്കവേ
തൂകിനാളൊട്ടൊരാഹ്ലാദ കണ്ണുനീ
ർത്തിയോടെ കുടിക്കുവാനായിട്ടു
ചുണ്ടിനോനടുപ്പിച്ചുപോല്‍ പ്ലാവില

ഒന്നു നിർത്തി, തന്‍ കാന്ത വദനത്തി-
ലൊന്നു നോക്കി ചിരിച്ചു ചൊല്ലീടിനാള്‍
"സ്നേഹമൊട്ടു നിറഞ്ഞൊരിക്കഞ്ഞി തന്‍
പാതിയങ്ങു കുടിച്ചിട്ടു തന്നാലും

പാതി കൊണ്ടു വയറു നിറയുമെന്‍
കാന്ത, കഞ്ഞി നമുക്കു പകുത്തിടാം"
തന്‍ പ്രിയതമ തന്നുടെ വാക്കുകള്‍
കേട്ടു കള്ളം പറഞ്ഞിതന്നച്ഛനും

"കുട്ടിയൊട്ടും വിഷമിച്ചിടേണ്ട, ഞാന്‍
പാതിയാദ്യമേ മാറ്റി വച്ചില്ലയോ?"
ഭള്ളു ചൊല്ലിയ താതൻറെ വാക്കുകള്‍
അന്നൊരൽപം പതറിയിരുന്നുവോ?

നീ കുടിക്കുകിക്കഞ്ഞി മുഴുവനും
എന്നു ചൊല്ലി പുറത്തിറങ്ങീടിനാന്‍
തൻറെ ദുഖത്തിന്‍ ബാഷ്പ ശകലങ്ങള്‍
തന്‍ പ്രിയതമ കാണേണ്ടതില്ലല്ലൊ

കഞ്ഞി വെള്ളമമൃതായ് ഭവിക്കുമെ-
ന്നമ്മയന്നു തിരിച്ചറിഞ്ഞീടിനാള്‍
അഗ്നിയല്പം ശമിച്ചൂ ജഠരത്തില്‍
സൗഖ്യമോടെയന്നമ്മയുറങ്ങിനാള്‍

*******

അന്നു നാലു മണിക്കു പ്രഭാതത്തില്‍
ഞാന്‍ ജനിച്ചു, കരഞ്ഞു, ഭയത്തിനാല്‍


5 അഭിപ്രായങ്ങൾ:

  1. കേട്ടിട്ടുണ്ടു ഞാനീക്കഥയെന്റമ്മ
    ചൊല്ലിയിട്ടുണ്ടെന്നോടാ ബാല്യത്തിൽ
    തീഷ്ണതയൊട്ടറിയാതെ ഞാനുമാ-
    ക്കഥകൾ കേട്ടിരുന്നതുമുണ്ടെടോ

    ഇന്നു നിന്നുടെ വാക്കുകൾ കേട്ടപ്പോൾ
    ചിന്തയിലാണ്ടിരുന്നു പോയല്ലോ ഞാൻ
    അന്നു വന്ന കൊറോണയാം ദാരിദ്ര്യം
    നമ്മെയൊക്കെ പിടിച്ചു കുലുക്കീതാ

    അച്ഛനമ്മമാർ നല്കിടും സ്നേഹത്തേ-
    പ്പറ്റിയൊക്കെ പറയുവാറുണ്ടു നാം
    അമ്മയെയങ്ങനൊന്നാമതാക്കുവാൻ
    അച്ഛനെ നാം മറന്നു പോവാറില്ലേ

    നിന്റെ വാക്കുശ്രവിച്ചു കഴിഞ്ഞപ്പോൾ
    പേരശ്ശിയെൻ മനസ്സിലൂടോടുന്നു
    നിന്ററിവിലതുണ്ടോന്നറിയില്ല
    അഫനെയല്പം പേടിയാരുന്നു മേ

    ദാരിദ്ര്യമെന്നയാ പിശാചാണത്രേ
    നിൻ ജനനകഥയിലെ വില്ലനും
    പേരശ്ശിയേയും അഫനേയുമോർത്ത്
    ഞാനുമെന്റെ കണ്ണൊന്നു നനച്ചോട്ടെ




    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ വളരെ നന്ദി, ഓമീ, ഈ പോസ്റ്റ് വായിച്ചതിനും ഇത്തരം കാവ്യാത്മകമായ ഒരു പ്രതികരണം അയച്ചതിനും.

      ഇല്ലാതാക്കൂ
  2. ചിത്ര ഒപ്പോൾ (ചിത്ര മോഹൻ) വാട്സാപ്പിൽ അയച്ചു തന്ന കമന്റ്:

    പറയുവാനായേറെയുണ്ടായിരുന്നവർ
    പറയാതെയുള്ളിൽ മറച്ചുപിടിച്ചവർ,
    പലവഴി നീന്തി ക്കടന്നവർ പിന്നെയാ -
    ക്കഥകളെയോർത്തു നെടുവീർപ്പിടുന്നവർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം, ഒപ്പോളേ, വായിച്ചതിനും അഭിപ്രായം എഴുതിയതിനും. ശരിയാണ്, പലരും പലതും പറയാതെ കടന്നുപോയി.

      ഇല്ലാതാക്കൂ