2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

അമൂല്യ സ്മരണകൾ

[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]


(2015 സെപ്റ്റംബർ 4-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുന്ന
ദേവാധിദേവന്മാരുണ്ടോ മരിച്ചുവോ?
മത്സ്യവും കൂർമ്മവും കൃഷ്ണന്‍ തുടങ്ങിയോ-
രൊമ്പ
വതാരമുണ്ടായിരുന്നുവോ?
എല്ലാം നശിപ്പിച്ചു ഭൂമിയെ കാക്കുവാന്‍
കല്‍ക്കിയവതാരമുണ്ടാകുമോ ഇനി?
പ്രഹ്ലാദപൌത്രനാം മാബലിരാജനെ
വാമനന്‍ പാതാള ദേശേ അയച്ചുവോ?
തന്‍ പ്രിയരായ പ്രജകളെ കാണുവാന്‍
എത്തുമോ മാബലി ഓണദിനങ്ങളില്‍?

എന്തോ എനിക്കൊന്നും ഒട്ടുമറിയില്ല-
യെങ്കിലുമോണമെനിക്കു പ്രിയതമം

ശാസ്ത്രം പഠിച്ചവര്‍ ചൊല്ലുന്നു മാനവ-
രാശിയാണേറ്റവും മുന്തിയ സൃഷ്ടികള്‍
ബ്രഹ്മനും വിഷ്ണുവും പാർവതീനാഥനും
വിഡ്ഢികള്‍ തന്‍റെ സങ്കല്‍പ്പങ്ങളല്ലയോ
പണ്ടു നടന്നവയെന്നു ചൊല്ലപ്പെട്ട
കാര്യങ്ങള്‍ കൊത്തി വലിച്ചു പുറത്തിട്ടു
താന്താന്‍ വിരചിച്ച ത്രാസിലായ് തൂക്കുന്നു
സ്വന്തമായ് സൃഷ്ടിച്ച കോലില്‍ അളക്കുന്നു
കൂട്ടിക്കിഴിച്ചും ഹരിച്ചും ഗുണിച്ചുമീ
പാപികള്‍ ചൊല്ലുന്നു കർണ്ണകഠോരമാം 
വാക്കുകള്‍, നമ്മുടെ ആരാദ്ധ്യരാജനാം
മാബലി നമ്മെ ഭരിച്ചതുമില്ലത്രേ!
ഏറെ വടക്കുള്ളോരാന്ധ്രപ്രദേശത്തി-
ലായിരുന്നത്രേ മഹാബലിത്തമ്പുരാന്‍
നർമ്മദാതീരത്തെ നാട്ടു രാജാക്കരി-
ലാരോ ഒരാളത്രേ മാബലിത്തമ്പുരാന്‍!

പിന്നെയും ചോദ്യങ്ങള്‍, തന്‍ കുഠാരത്തിനാല്‍
കേരളംസൃഷ്ടിച്ച രാമന്‍ പിറപ്പതി-
നെത്രയോ മുമ്പു ജനിച്ചൊരു വാമനന്‍
ശിക്ഷിപ്പതെങ്ങനെ കേരള രാജനെ?

വേണ്ടകേൾക്കെണ്ടെനിക്കിത്തരം ചോദ്യങ്ങള്‍
വേണ്ടെനിക്കൊട്ടുമേ ശാസ്ത്രംചരിത്രവും
വേണ്ടതെനിക്കെന്‍റെ ബാല്യകാലം
ലോകമാകവേ സുന്ദരമായ കാലം
സൂര്യനുണരുന്നതിന്‍ മുമ്പെണീറ്റിട്ട്
പൂക്കൂടയേന്തുമൊരോണക്കാലം
കാട്ടിലും മേട്ടിലും മാമലമേളിലും
പുഷ്പങ്ങള്‍ തേടി നടന്ന കാലം

അത്തം മുതൽക്കുള്ളൊരൊമ്പതു നാളുകള്‍
മുറ്റത്തു പൂക്കളമായിരിക്കും
മുറ്റത്തു ചാണകം കൊണ്ടുമെഴുകിയ
വട്ടത്തില്‍ വയ്ക്കും തുളസിപൂവ്
പിന്നീടതിന്മേലെ കൂനയായ് കൂട്ടണം
തുമ്പപ്പൂനല്ല വെളുത്ത പൂവ്
അത്തത്തിന്‍ നാളിത്ര മാത്രമേ ചെയ്യേണ്ടു
ഓണം തുടങ്ങും സുദിനമല്ലോ
ഓരോരോ നാളിലും ഓരോരോ വൃത്തത്തെ
കൂട്ടി കളത്തെ പൊലിപ്പിക്കണം

കാട്ടിൽപ്പോയ് വെട്ടിയെടുക്കും ഞരള-
യെന്നേട്ടന്‍ ഞങ്ങൾക്കുള്ളോരൂഞ്ഞാലിനായ്
വേണ്ടത്ര നീളത്തില്‍ വള്ളി മുറിച്ചതിന-
റ്റങ്ങള്‍ രണ്ടും ചതക്കുമേട്ടന്‍
കാവിന്നടുത്തായ് പുളിമരമുണ്ടതിന്‍
താഴത്തെ കൊമ്പില്‍ വലിഞ്ഞുകേറും
വള്ളി ചതച്ചതെടുത്തു കുടുക്കിട്ടോ-
രൂഞ്ഞാല സൃഷ്ടിക്കും എന്‍റെ ഏട്ടന്‍

ഊഞ്ഞാലിലാടണംപാട്ടുകള്‍ പാടണം
അന്തിയാവോളം കളിച്ചീടണം
തൈത്തെങ്ങിന്‍രണ്ടോല ചീന്തിയെടു-
ത്തിട്ടെന്നേട്ടന്‍ ചമച്ചീടും ഓലപ്പന്ത്‌
ഓലപ്പന്തുകളി കുട്ടികള്‍ ഞങ്ങള്‍ തന്‍
ജന്മാവകാശം പോലായിരുന്നു!
ഓണത്തിനൊട്ടും മുടങ്ങാതെ കിട്ടുമൊ-
രോണക്കോടിയന്നമൂല്യമത്രേ

ഓണക്കാലം വന്നണയുമ്പോളെന്മനം
പോയിടും ബാല്യത്തിലേക്കു തന്നെ
ഓർമ്മകൾഓർമ്മകൾകണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!
ഓർമ്മകൾഓർമ്മകൾകണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!

2 അഭിപ്രായങ്ങൾ:

  1. വാട്ട്സാപ്പ് വഴി ലഭിച്ചത്:

    പഴയ ഓര്‍മ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടം നന്നായിരിക്കുന്നു.

    ഗിരിജ
    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്, അനിയത്തീ. പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയുന്നു.
    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ