2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ആനയും തെരുവു നായയും

[ഡല്‍ഹിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവ'ത്തിന്‍റെ 2016ലെ ഏപ്രിൽ ലക്കത്തിൽ (വിഷു  വിശേഷാല്‍പ്രതിയില്‍)  പ്രസിദ്ധീകരിച്ചത്.] 


(2015 നവംബർ 6-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 


“ആരാണു നീ? ഒരു നായയോ? ധാര്‍ഷ്ട്യത്തി-
ലെന്നുടെ ചാരത്തിരിപ്പതുമെന്തിനായ്?
എന്‍ മുമ്പിലിങ്ങനെ വന്നിരിക്കാന്‍ ഭയം
തോന്നുന്നതില്ലയോ? ശത്രുക്കളല്ലെ നാം?"

"ഞാന്‍ ഗജരാജനാണുത്സവവേളയില്‍

ദേവനെ ഞാനാണു തോളിലേറ്റുന്നതും
എന്‍ മസ്തകത്തില്‍ തലേക്കെട്ടു കേറ്റുമ്പൊ-
ഴുള്ള സൌന്ദര്യം വിവരിച്ചിടാവതോ?
ഇപ്പാരിലുള്ള ചരാചരശ്രേണിയി-
ലേറ്റം വലിപ്പമുണ്ടെന്‍റെ വര്‍ഗ്ഗത്തിന്
കണ്ടാല്‍ വലിപ്പമുണ്ടെന്നല്ല, ശക്തിയില്‍
ഞാന്‍ തന്നെ മുമ്പന്‍, ധരിച്ചീടു ശ്വാന നീ

"ഉത്സവത്തിന്നിടവേളയില്‍ ഇത്തിരി

വിശ്രമിക്കാനായി വന്നിങ്ങു നില്‍പ്പു ഞാന്‍
എന്‍ വിശപ്പാറ്റുവാന്‍ ചോറും പനമ്പട്ട,
വാഴപ്പഴം, പിന്നെ ശര്‍ക്കരയുണ്ടയും
ആഹരിക്കട്ടെ ഞാന്‍, ശ്വാന, പോയീടു നീ
ആസ്വദിച്ചീടട്ടെ വിശ്രമവേള ഞാന്‍

"നിന്നെയെന്‍ ചാരത്തു കണ്ടാലിരുകാലി-

വര്‍ഗ്ഗമണയുമടിച്ചു തുരത്തുവാന്‍
നിന്നെപ്പോലുള്ള തെരുവു ശ്വാനന്മാരെ
കൊന്നുവെന്നാകില്‍ പ്രതിഫലം നിശ്ചയം

"നിന്മേനി കണ്ടാലറയ്ക്കുന്നു, ഭക്ഷണം

കണ്ടിട്ടു, നീ, എത്ര മാസങ്ങളായെടോ?
കൈകാല്‍കള്‍ ശോഷിച്ചു നില്‍ക്കുവാന്‍ പോലും
നിനക്കാവതില്ലെന്നു സ്പഷ്ടം, സഹോദരാ
ലോലമായുള്ള ശരീരത്തിലസ്ഥികള്‍
എത്രയെന്നെണ്ണാന്‍ ശ്രമം തീരെ വേണ്ടെടോ
ഞാനൊന്നു ശ്വാസം വലിച്ചു വിട്ടീടുകില്‍
വിഷ്ണുപാദം നീ ഗമിക്കുമേ തല്‍ക്ഷണം”

ധാര്‍ഷ്ട്യത്തില്‍ മുങ്ങിക്കുളിച്ചൊരീ വാക്കുകള്‍
കേട്ടു പണിപ്പെട്ടു പുഞ്ചിരി തൂകിനാന്‍

“ഹേ! ഗജരാജ, നിന്‍ വാക്കുകള്‍ കേട്ടിട്ട-

ഭിമാനമുണ്ടെനിക്കെങ്കിലും ചൊല്ലു നീ
അച്ഛനുമമ്മയും ബന്ധുക്കളുമൊത്തു
ക്രീഡിച്ചു മേളിച്ചു നീ നടന്നില്ലയോ?
കാടല്ല, വീടല്ല, ബന്ധുജനങ്ങളും
മാതാപിതാക്കളും പിന്നെ സ്വാതന്ത്ര്യവും
ഒക്കവേ നഷ്ടമായില്ലേ ഒരിക്കലാ
വന്‍ ചതി തന്‍ കുഴി നിന്നെ ഗ്രസിക്കവേ
നിന്‍ വലിപ്പം, ബലം, ആകാരസൌഷ്ടവം
എല്ലാം മനുഷ്യന്നടിമയായ്ത്തീര്‍ന്നില്ലേ?

"ഇന്നു നീ ദേവനെ തോളില്‍ വഹിക്കയാല്‍

ആര്‍ത്തു വിളിപ്പൂ ജനം നിന്നെയെപ്പൊഴും
എങ്കിലും എങ്ങാനപകടത്തില്‍ പെട്ടു-
വെന്നാല്‍, പ്രയോജനം നീ മൂലമേതുമേ
ഇല്ലെന്നു ബോദ്ധ്യമായീടുന്ന വേളയില്‍
നിന്‍ മസ്തകത്തില്‍ കയറും വെടിയുണ്ട
നീ തോളിലേറ്റുന്ന ദേവന്‍, വലുപ്പവും,
സുന്ദരമായ നടപ്പു, സൌന്ദര്യവും
ഒന്നുമേ നിന്നെ രക്ഷിപ്പാനണയുകി-
ല്ലെന്നു ധരിക്ക സഹോദരാ, ദന്തി, നീ

"നിന്നെ ഭരിക്കുമിരുകാലി വര്‍ഗ്ഗമാ-

ണെന്നെയുമീ നില തന്നിലെത്തിച്ചത്
അച്ഛനുമമ്മയുമാരെന്നറിയില്ല
എന്‍ ജന്മഗേഹവുമേതെന്നറിയില്ല
വെണ്ണക്കല്‍ പാകിയ ഹര്‍മ്മ്യങ്ങളിലൊന്നില്‍
രാജകുമാരനെപ്പോലെ വളര്‍ന്നു ഞാന്‍
സ്വന്തമായ് മക്കളില്ലാത്തതു കാരണം
സ്വന്തം മകനാണു ഞാനെന്നവര്‍ ചൊല്ലി
സുപ്രഭാതത്തില്‍ നടക്കാനിറങ്ങുമ്പോള്‍
തീര്‍ച്ചയായെന്നെയും കൂട്ടുമവരെന്നും

"ലക്കും ലഗാനുമില്ലാതൊരിക്കലൊരു

വാഹനമെന്നെ ഇടിച്ചിട്ടു പാഞ്ഞുപോയ്
കാലുകള്‍ രണ്ടുമൊടിഞ്ഞു തളര്‍ന്നു ഞാന്‍
ഭൂതലേ വീണു വിലാപം തുടങ്ങിനാന്‍
അച്ഛനുമമ്മയുമുല്‍ക്കണ്ഠ പൂണ്ടു വ-
ന്നെന്നെയെടുത്താശുപത്രിയിലാക്കിനാര്‍
എന്നെയാവോളം പരിശോധന ചെയ്ത
ഡോക്ടര്‍ വിധിച്ചതുകേട്ടു ഞെട്ടീടിനേന്‍
'കാല്‍കളൊടിഞ്ഞതു മൂലമിപ്പട്ടി നി-
ങ്ങള്‍ക്കൊരു ഭാരമായ്ത്തീരും ധരിക്കുക’
വേദനകൊണ്ടു പുളയുന്ന നേരത്തു-
മെന്‍ വാലിളക്കി ഞാന്‍ ദീനമായ്‌ ചൊല്ലിനേന്‍
'എന്നെയുപേക്ഷിച്ചു പോകല്ലെ, നിങ്ങളാ-
ണെന്നുടെ മാതാ, പിതാ, ഗുരു, ദൈവവും'

"നാലു വര്‍ഷങ്ങളില്‍ തന്നോരു വാത്സല്യ-

മൊറ്റ വാക്കിന്മേല്‍ പറിച്ചെറിഞ്ഞൂ  ദ്രുതം
എന്നെയുപേക്ഷിച്ചവര്‍ പോയി, പിന്നാലെ
വാതില്‍, തെരുവിലേക്കായ്‌ തുറന്നൂ, മഹാന്‍!
അങ്ങനെ ഞാനും തെരുവിന്‍റെ നായയായ്
ഈ ലോകമാകെ വെറുത്തിടും രാക്ഷസന്‍!
എന്‍റെയും നിന്‍റെയും മാനുഷന്‍ തന്‍റെയു-
മമ്മയായോരു പ്രകൃതി കനിഞ്ഞപ്പോള്‍
കഷ്ടിച്ചെഴുന്നേറ്റു നിന്നു, നടന്നു ഞാന്‍
ഉഛിഷ്ടവും ഭുജിച്ചീ നില തന്നിലായ്
ആഹാരമൊട്ടുമേ കിട്ടാത്ത നാളുകള്‍
എത്രയോ താണ്ടി, മഹാരഥേ, മല്‍സഖേ

"എന്‍ കഥ ചൊല്ലി മുഷിപ്പിച്ചു നിന്നെ ഞാന്‍

സാധിക്കുമെങ്കില്‍ ക്ഷമിച്ചീടു സോദരാ
പോകട്ടെ ഞാന്‍, സഖേ, നീ ചൊന്നപോലിരു-
കാലികള്‍ വന്നു കൊല്ലുന്നതിന്‍ മുന്നമേ
നിന്നോടു സംവദിച്ചീടുന്ന വേളയില്‍
എന്‍ മനസ്സിന്‍ ഭാരമൊട്ടു കുറഞ്ഞെടോ”

പോകുവാനായി തിരിഞ്ഞോരു ശ്വാനനെ

ഏറെ ദുഖത്തോടെ വീക്ഷിച്ചിതാനയും
കണ്ണുകളില്‍ നിന്നുതിര്‍ന്ന നീര്‍ത്തുള്ളിക-
ളൊട്ടു പതിച്ച നിവേദ്യമാമന്നത്തെ
മുന്‍കാലു കൊണ്ടൊന്നു തട്ടി നീക്കീ ജവാല്‍
കണ്ഠമിടറി പറഞ്ഞു കളഭവും

“സോദരാ എന്നോടു നീ ക്ഷമിച്ചീടണം

എന്നഹങ്കാരത്തെ നീ മറന്നീടണം
ദേവന്‍റെ നൈവേദ്യമാകുമീയന്നത്തെ
നീ ഭുജിച്ചീടുക, ധന്യനാകട്ടെ ഞാന്‍
ചോറുരുട്ടിത്തരാനെന്നുടെ പാപ്പാന-
ണയുന്നതിന്‍ മുമ്പു നീ കഴിച്ചീടണം”

തന്നെപ്പോലേറെപ്പേര്‍ക്കന്തിയുറങ്ങുവാന്‍

മാത്രം വലിപ്പമുള്ളാപ്പെരും വാര്‍പ്പിനെ
സാവധാനത്തിലണ, ഞ്ഞൊളികണ്ണിനാല്‍
നോക്കി, മത്തേഭം പറഞ്ഞതു സത്യമോ?
അല്‍പ്പസ്വല്‍പ്പം ഭയപ്പാടോടെയെങ്കിലും
ശ്വാനന്‍ ഭുജിച്ചു തുടങ്ങി നിവേദ്യത്തെ

തന്‍റെയവകാശമായീടുമന്നത്തെ

ആഹരിച്ചീടുന്ന നായയെ നോക്കിനാന്‍
“ഇല്ല, ഞാനിത്രയും സൌഖ്യമനുഭവി-

ച്ചിട്ടുള്ള നാളെന്‍ സ്മൃതിയിലില്ലേതുമേ
കേള്‍ക്കൂ മഹേശ്വരാ, നിന്‍ തിടമ്പെന്‍ തോളി-
ലേറ്റുന്ന വേളയില്‍ സംജാതമാം സുഖം
സൌഖ്യമല്ലുള്ളില്‍ വളരുമഹങ്കാര-
മെന്നു തിരിച്ചറിയുന്നേന്‍ മഹാ പ്രഭോ
എന്നുള്ളിലുള്ളോരഹന്തയെ മുച്ചൂടും
വെണ്ണയെപ്പോലുരുക്കീടുമീ ശ്വാനനെ
ദേവാ, നമസ്കരിച്ചീടുന്നു ഞാനിതാ,
കാത്തു കൊണ്ടീടേണമെന്നെ കൃപാനിധേ!”


10 അഭിപ്രായങ്ങൾ:

  1. ആരുമിവിടെ സ്വതന്ത്രരല്ലെന്നുള്ള
    സത്യമറിയിച്ച ശ്രീ ജയന്താ നമ:
    ആരോ നമുക്കു മുകളിലും ഉണ്ടെന്ന ചിന്ത
    നമുക്കും, പ്രതിവിധിയില്ലല്ലോ
    മറുപടിഇല്ലാതാക്കൂ
  2. വാട്സാപ്പ് വഴി ലഭിച്ചത്:

    അര്‍ത്ഥവത്തും കാലികവുമായ സത്യത്തെക്കുറിച്ചുള്ള കവിത.
    മഞ്ജു (മോചിത)
    മറുപടിഇല്ലാതാക്കൂ
  3. വാട്സാപ്പ് വഴി ലഭിച്ചത്:

    ജയന്തനെട്ടാ വളരെ നന്നായിട്ടുണ്ട്.

    സതി
    മറുപടിഇല്ലാതാക്കൂ
  4. മുഖപുസ്തകത്തില്‍ നിന്ന്‍:

    നല്ല കവിത, നല്ല ഒരു സന്ദേശം.

    ചന്ദ്രന്‍ അവിഞ്ഞിക്കാട്ട്
    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ശ്രീ ചന്ദ്രന്‍, കവിത വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
      ഇല്ലാതാക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ