2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഒരു കുടുംബ സെല്‍ഫി

(2015 ഒക്ടോബർ 16-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)

വിദ്യാദേവി, സരസ്വതീ, പ്രകൃതി താന്‍ നിര്‍മ്മിച്ചു ഭക്ത്യാദരാല്‍
നിന്‍ പാദത്തിലണച്ച മന്ദിര[1]മതില്‍ വാഴും മനോഹാരിണീ
കോട്ടം കൂടാതെ വാണീഭഗവതിയമരും ജില്ലയാം കോട്ട-
യത്തിന്നഗ്രത്തായുത്തരത്തില്‍ സ്ഥിതിചെയ്യുന്നതുണ്ടെന്‍റെ ഗ്രാമം

എന്‍ ഗ്രാമത്തിനു നാമമത്രെ വെളിയന്നൂരെന്നതിന്‍ പശ്ചിമ-
ഭാഗത്തായ് നില കൊണ്ടിടുന്ന ഭവനം പൊത്തോപ്പുറത്തില്ലവും
മുത്തശ്ശന്‍ പണ്ടു തന്നേ കവിതകളെഴുതി ചൊല്ലിടാറുണ്ടു
പാര്‍ത്താലന്നത്തെ ദാസരാജനു മഹാ സന്തോഷമേകീ പുമാന്‍[2]

വൈകുണ്ഠേശ്വര, വിഷ്ണു, കേശവ, ഹരീ, നാരായണ, ശ്രീധര,
ദൈത്യാരേ, ഗരുഡദ്ധ്വജാ, ച്യുത, ബലിധ്വംസീ, സ്വഭൂ, ശ്രീപതി
മുത്തശ്ശന്നിരു പത്നിമാരവരിലെന്‍ മുത്തശ്ശിയാള്‍ ദ്വിതീയ
മുത്തശ്ശിക്കു പിറന്ന മൂവിരുവരില്‍ കേശവന്‍ മല്‍ പിതാവും

എന്‍ താതന്‍ കൃഷി, ശാന്തി, എന്നിവകളാല്‍ പാലിച്ചു തന്‍ മക്കളെ
രണ്ടാണും നാലു പെണ്ണും, ഇരുവരതില്‍ ശൈശവേ യാത്ര ചൊല്ലി
യുദ്ധത്തില്‍ അടരാടിടുന്ന ഭടനെപ്പോലേ ശ്രമിച്ചെങ്കിലും
അന്ത്യത്തില്‍ പിടിപെട്ട രോഗമതിനെ വെല്ലാന്‍ കഴിഞ്ഞില്ലഹോ
  
എന്‍ ഗ്രാമത്തിനു മദ്ധ്യഭാഗ നികടെ കല്ലൂര്‍ മനക്കല്‍ പരം
നെല്ലിക്കാമല ഈശ്വരിക്കു[3] പ്രിയയാമെന്നമ്മ നങ്ങേലിയാള്‍[4]
അച്ഛന്‍ പോയി മറഞ്ഞതിന്നുപരിയും ഞങ്ങള്‍ക്കു താങ്ങായി നി-
ന്നൊട്ടല്ലാശ്വാസമേകീ, ഒടുവിലതേ ശ്വാസമെങ്ങോ മറഞ്ഞു

രണ്ടാണുങ്ങളിലൊട്ടു ഞാനിളയവന്‍, എന്‍ പേര്‍ ജയന്തന്‍, പഠി-
ത്തത്തില്‍ ലേശമുഴപ്പിയോ, നതുവശാലിപ്പോള്‍ തപിക്കുന്നവന്‍
പത്താം ക്ലാസ്സു ജയിച്ചശേഷമൊരുനാള്‍ ദില്ലിക്കു പൊയ്പോയവന്‍
വര്‍ഷം നാല്പതിലേറെയായി, അവിടെ കെട്ടിക്കിടക്കുന്നവന്‍

വള്ളം തന്‍ കേളി മൂലം പരിചിതമാം ജില്ലയില്‍[5] തെക്കു മാറി
കുട്ടന്‍ തന്നുടെ നാമമെന്നഖിലരും ചൊല്ലുന്ന ഗ്രാമത്തിലായ്[6]
പച്ചപ്പട്ടു വിരിച്ചനെല്‍ച്ചെടികളാലാശ്ലിഷ്ടമായിട്ടുമീ
യുള്ളോന്‍ തന്‍ സഹധര്‍മ്മിണിക്കു ഭവനം, കാക്കനാട്ടെന്നു നാമം

സോമന്‍, ഗംഗ, തുടങ്ങിയുള്ളവര്‍ ജടാവാസം നയിച്ചീടിലും
ചാരേ ശൈലജ വാണിടുന്നു, മടിയില്‍ കാര്‍ത്തികേയന്‍ ഗണേശന്‍
എന്‍ ഹൃത്തത്തിലലിഞ്ഞു ചേര്‍ന്നു നിതരാം നേര്‍രേഖ കാട്ടുന്നൊരെന്‍
പത്നീ തന്‍ പരമേശ്വരാഖ്യ, ജനകന്‍, വിഷ്ണൂ പദം പൂകിയോന്‍

ക്ഷീരാബ്ധീതനയേചരാചരമഹാശ്രേണിക്കു മാതാവു നീ
കൃഷ്ണന്‍ തന്‍ പ്രിയ പത്നിലോകജനനീ, പത്മേ, രമേ, ഭാര്‍ഗ്ഗവീ
എന്‍ പത്നീമണിയായവള്‍ക്കു ജനനിശ്രീദേവിയെന്നുള്ളവള്‍
തന്നെ വിട്ടു പിരിഞ്ഞുപോയ പതി തന്‍ പിമ്പേ ഗമിച്ചുള്ളവള്‍

ശ്രീവിഷ്ണു പ്രിയയായ ദേവി, ഭവതി, മാ, ഇന്ദിരേ, ലോകരില്‍
ഐശ്വര്യം, ധന ധാന്യമെന്നിവ പകുത്തീടുന്ന ലോകാംബികേ
ആറാണുള്ളതു സോദരങ്ങളതിലോ നാലാമതെന്‍ പത്നിയാള്‍
നാമം തന്നെ ജയശ്രിയാണഖിലരും വാഴ്ത്തും മനോമോഹിനി

രണ്ടാണുങ്ങളെനിക്കു കുട്ടികളതില്‍ ശ്രീജിത്തു മൂപ്പുള്ളവന്‍
തന്‍ പ്രാണേശ്വരിയായിടും രുചിയുമായ് പൂനേയില്‍ വാഴുന്നവന്‍
ശ്രീകാന്തെന്നാണു നാമം ഇളയവനവനോ ഞങ്ങളോടൊപ്പ-
മിപ്പോള്‍വാണീടുന്നതുമുണ്ടു വധുവെ കണ്ടെത്തണം സത്വരം






[1] പനച്ചിക്കാട്
[2] ശ്രീപത്മനാഭദാസനായ തിരുവിതാംകൂര്‍ മഹാരാജാവ് പട്ടും വളയുംസമ്മാനിച്ചിട്ടുണ്ട്.
[3] നെല്ലിക്കാക്കുന്നു ഭഗവതി
[4] അമ്മയുടെ പേര് പിന്നീട് ശ്രീദേവിയെന്നു മാറ്റുകയുണ്ടായി
[5] ആലപ്പുഴ ജില്ല
[6] കുട്ടമ്പേരൂര്‍

4 അഭിപ്രായങ്ങൾ:

  1. വീണ്ടും എഴുതാൻ തുടങ്ങി അല്ലെ .....വളരെ നന്നായിട്ടുണ്ട് ..
    മറുപടിഇല്ലാതാക്കൂ
  2. എന്താണല്ലേ ഒരു ഗമ, പാർക്കുകിൽ
    ദ്രുതകവി തമ്പുരാൻ തന്റെ ചേലിൽ
    ചൊല്ലിത്തന്നൂ, വിലാസം ഒരു ചെറു-
    കവിതയായ്, ഭംഗിയായ് കണ്ടതില്ലേ.

    കാണാതേ പോകവേണ്ടാ, അവനുടെ
    ‘ബ്ലോഗു’തൻ ഉള്ളിലേറിച്ചെന്നാൽ കാണാം
    നമുക്കും പലവിധ കഥകളും
    കവിതയും തൂലികാചിത്രണങ്ങൾ
    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ